ഡൽഹിയിലെ മാളവ്യയ നഗറിലുള്ള ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റിൽ ഇന്ന് രാവിലെ ഉണ്ടായ
വൻ തീപിടിത്തത്തിൽ കുറഞ്ഞത് 21 പേർ മരിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
രാവിലെ 9:45-നാണ് ഡൽഹി ഫയർ സർവീസിന് (DFS) തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റെസ്റ്റോറന്റിന്റെ ബേസ്മെന്റിൽ നിന്ന് 37 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 10 പേർ പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
സംഭവസ്ഥലത്ത് നെഹ്റു പ്ലേസ് ഫയർ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസർ രവീന്ദർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (B&B) സൗകര്യവും നടത്തി വരികയായിരുന്നു. ഇവിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശ പൗരന്മാർ താമസിച്ചിരുന്നതായും സൂചനകളുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തീപിടിത്തമുണ്ടായ സമയത്ത് നിരവധി വിനോദസഞ്ചാരികളും താമസക്കാരും ഉറക്കത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.
അതേസമയം, തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ കെട്ടിടത്തിൽ നിന്ന് ചാടിയതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അധികൃതർ സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരുന്നു.



