ദോഹ: സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് കൂടുതൽ വ്യക്തതയും സാമ്പത്തിക ആസൂത്രണത്തിന് കൂടുതൽ സമയവും ലഭ്യമാക്കുന്ന പുതിയ സംവിധാനവുമായി ഖത്തർ. ഫീസ് വർധന നടപ്പാക്കുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് 18 മാസത്തെ മുൻകൂട്ടി അറിയിപ്പ് നൽകുന്ന നയം നടപ്പിലാക്കാൻ വിദ്യാഭ്യാസ രംഗത്ത് ആലോചനകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.പുതിയ സംവിധാനത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ മുൻകൂട്ടി കണക്കാക്കി കുടുംബ ബജറ്റ് തയ്യാറാക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ സമയം ലഭിക്കും. ഫീസ് വർധന സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി അറിയിക്കാതെ സ്കൂളുകൾക്ക് നിരക്ക് ഉയർത്താനാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിലവിൽ സ്വകാര്യ സ്കൂളുകൾ ഫീസ് വർധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി നേടേണ്ടതുണ്ട്. വർധനയ്ക്ക് ന്യായമായ കാരണങ്ങളും രക്ഷിതാക്കളെ അറിയിച്ചതിന്റെ തെളിവും സമർപ്പിക്കണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. പുതിയ നടപടി നടപ്പായാൽ ഫീസ് വർധനവുമായി ബന്ധപ്പെട്ട പരാതികളും ആശയക്കുഴപ്പങ്ങളും കുറയുമെന്നാണ് പ്രതീക്ഷ.ഖത്തറിലെ ഇന്ത്യൻ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഫീസ് വർധനയെക്കുറിച്ചുള്ള മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നതോടെ സാമ്പത്തിക ബാധ്യതകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് സാധിക്കും.



