കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുഴിച്ച ഭാഗങ്ങളിലെ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജൂൺ ആറിനകം പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. കാക്കനാട് ഭാഗത്തുള്ള പ്രധാന റോഡുകളിലെ യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി വിവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ താൽക്കാലിക റോഡുകളുടെ നവീകരണം, ട്രാഫിക് ഡൈവർഷൻ സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ശക്തിപ്പെടുത്തിയതായി കെഎംആർഎൽ അധികൃതർ അറിയിച്ചു. സ്കൂൾ-ഓഫീസ് സമയങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസുമായി സഹകരിച്ചും നടപടികൾ സ്വീകരിക്കുന്നുണ്ട്.
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് നിലവിലെ ക്രമീകരണങ്ങളെന്ന് കെഎംആർഎൽ വ്യക്തമാക്കി.



