റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ജാർഖൻഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണു. രാത്രി 7.30ന് സിമരിയക്ക് സമീപമുള്ള വനമേഖലയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടമുണ്ടായതെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു രോഗിയടക്കം അഞ്ച് പേരും രണ്ട് ജീവനക്കാരുമടക്കം ഏഴ് പേരാണ് ഈ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നത്. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമായ വിടി-എജെവിയാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎയുടെ പ്രസ്താവനയിൽ പറയുന്നു. റാഞ്ചി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം മറ്റൊരു സ്റ്റേഷൻ പരിധിയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം പറന്നുയർന്ന് ഇരുപത് മിനിറ്റിനുള്ളിൽ തന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് കുമാർ ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.



