തൃശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച ശേഷം 45 പവൻ സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒല്ലൂക്കര സ്വദേശി സോമശേഖരന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ കവർച്ച നടന്നത്.
പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ പൊളിച്ചാണ് മൂന്നംഗ സംഘം അകത്ത് കടന്നതെന്നാണ് പ്രാഥമിക വിവരം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സോമശേഖരനെ പ്രതികൾ ഭീഷണിപ്പെടുത്തി കൈകാലുകൾ കെട്ടിയിട്ട ശേഷം മർദിച്ചതായും പറയുന്നു. തുടർന്ന് വീട്ടിലെ അലമാരകൾ പരിശോധിച്ച സംഘം അവിടെ സൂക്ഷിച്ചിരുന്ന ഏകദേശം 45 പവൻ സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു.സംഭവത്തിന് ശേഷം ബന്ധനത്തിൽ നിന്ന് മോചിതനായ സോമശേഖരൻ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മൂന്ന് പ്രതികളും ഹിന്ദി ഭാഷയിലാണ് സംസാരിച്ചതെന്ന് സോമശേഖരൻ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. കവർച്ചയുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ സമാന സംഭവങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.



