കൊച്ചി: ദേശീയ അവാർഡ് ജേതാവും മലയാള സിനിമയിലെ പ്രമുഖ നടനുമായ സലീം കുമാർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. നടൻ നിലവിൽ വെന്റിലേറ്റർ പിന്തുണയിലാണെന്നും ആരോഗ്യനില ഗുരുതരമാണെന്നുമാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കരൾ സംബന്ധമായ അസുഖങ്ങൾക്ക് മുമ്പ് ചികിത്സ നേടിയിരുന്ന സലിം കുമാർ വർഷങ്ങൾക്കുമുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. അടുത്തിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.നിലവിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. എന്നാൽ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ചോ ചികിത്സയുടെ വിശദാംശങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ സലിം കുമാർ, ഹാസ്യവേഷങ്ങളിലൂടെയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.



