മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ ഒരു വ്യക്തി പാലിക്കേണ്ട അടിസ്ഥാന നിലവാരവും മര്യാദയും ഗണേഷ് കുമാർ പാലിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും വഷളായ രീതിയിൽ പെരുമാറിയ മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതിനാൽ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതിയെ കുടുംബപ്രശ്നമായി കണ്ട് ഒത്തുതീർപ്പാക്കിയെന്ന വാർത്തകൾക്കു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. പൊതുപ്രവർത്തകനെന്ന നിലയിൽ സമൂഹത്തിന് മുന്നിൽ മാതൃകയായിരിക്കേണ്ട വ്യക്തിയാണ് മന്ത്രി, എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും ദാർഷ്ട്യവും മാടമ്പിത്തരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭംഗിയായി ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രിസഭയ്ക്ക് അപമാനമായി ഈ സംഭവം മാറിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
അതേസമയം മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള പ്രശ്നം ഇന്ന് രാവിലെ ഒത്തുതീർപ്പാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഗണേഷ് കുമാർ ഫോൺ വിളിച്ച് ക്ഷമ ചോദിച്ചതിനെ തുടർന്ന് താൻ പരാതി പിൻവലിച്ചതായി ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് മന്ത്രിയെ മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിൽ കണ്ടതായും അതിന്റെ ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.



