ഹോർമുസ് കടലിടുക്കിൽ തുടരുന്ന അനിശ്ചിതത്വം ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകാൻ യുദ്ധക്കപ്പലുകൾ അയക്കുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പാക്കിസ്ഥാൻ ഇതിനോടകം തന്നെ തങ്ങളുടെ രണ്ടു കപ്പലുകൾ നാട്ടിലെത്തിക്കുന്നതിനായി നാവികസേനാ കപ്പലുകൾ ഉപയോഗിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.
ഇന്ത്യൻ കപ്പൽ ഉടമകളുടെ അഭ്യർത്ഥനകൾ മനിച്ചാണ് യുദ്ധക്കപ്പലുകൾ അയക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ക്രൂ ബ്രാഞ്ച്) ക്യാപ്റ്റൻ പിസി മീനയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വാണിജ്യ കപ്പലുകളെ നാട്ടിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കുന്നതിനെ കുറിച്ച് ദി ഹിന്ദു ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് നാവിക അകമ്പടി സേവിക്കാനുള്ള പദ്ധതി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം റിപ്പോർട്ട് ചെയ്തത്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം വരുമെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.



