മലയാളികളായ പ്രവാസികൾക്കായി രൂപീകരിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്‌ഡെസ്‌കിലേക്ക് 2026 മാർച്ച് 1 ഞായറാഴ്ച വൈകിട്ട് 6 മണിവരെ ആകെ 541 കോളുകളാണ് ലഭിച്ചത്. ഇതിൽ 353 പേർ ഇന്ത്യയിൽ നിന്നുമാണ് ബന്ധപ്പെട്ടത്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള 188 കോളുകളും ലഭിച്ചു. യുഎഇയിൽ നിന്ന് 78, ഖത്തറിൽ നിന്ന് 49, ബഹ്റൈനിൽ നിന്ന് 39, കുവൈത്തിൽ നിന്ന് 12, ഒമാനിൽ നിന്ന് 5, സൗദി അറേബ്യയിൽ നിന്ന് 3, യുകെയിൽ നിന്ന് 2 എന്നിങ്ങനെയാണ് കണക്ക്.
നോര്‍ക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമയും സി ഇ ഒ അജിത് കോളശേരിയും നേതൃത്വം നൽകിയ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ ലഭിച്ച വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർ സംഘർഷ സാഹചര്യത്തെ തുടർന്ന് പാകിസ്ഥാനിലെ ജിന്ന അന്തരാഷ്ട്ര വിമാനതാവളത്തില്‍ കുടുങ്ങിയ സംഭവവും യോഗത്തിൽ ചർച്ചയായി. പാലക്കാട് സ്വദേശി കൃഷ് ദാസ് നാഗലൂർ, എറണാകുളം കാലടി സ്വദേശികളായ ഡോ. രശ്മി മേനോൻ, മൂന്ന് വയസുള്ള മകൾ സ്മൃതി എന്നിവരാണ് കുടുങ്ങിയവർ. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം തുടരുകയാണ്.
ബഹ്റൈനിൽ നിന്ന് അടിയന്തരമായി മരുന്നുകൾ ആവശ്യപ്പെട്ട് നിരവധി പ്രവാസികൾ നോർക്കയുമായി ബന്ധപ്പെട്ടു. ലോക കേരള സഭാംഗങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സഹായങ്ങൾ എത്തിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബഹ്റൈനിൽ സർക്കാർ അഭയകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നതായും അതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആശ്വാസമായി നോർക്ക ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം ശക്തമായി തുടരുകയാണ്.



