തിരുവനന്തപുരം: പൊതുഗതാഗത രംഗത്ത് വനിതാ ശാക്തീകരണത്തിന് പുതിയ അധ്യായം കുറിച്ച് സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. വനിതകൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത മേഖലയിൽ കൂടുതൽ സ്ത്രീകളെ തൊഴിൽ രംഗത്തേക്ക് ആകർഷിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 15-ന് നടക്കും. സംസ്ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സർവീസ് ആരംഭിക്കുന്ന ആദ്യ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഗതാഗത മേഖലയിലെ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ പ്രതീകാത്മക ചുവടുവയ്പ്പായാണ് ഇതിനെ സർക്കാർ കാണുന്നത്.
സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും തൊഴിൽ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിക്കുക. വനിതാ യാത്രക്കാർക്ക് മുൻഗണന നൽകുന്ന പ്രത്യേക സംവിധാനങ്ങളും യാത്രാസുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഘട്ടംഘട്ടമായി കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വനിതാ ജീവനക്കാരുടെ നിയമനത്തിനും പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നൽകുമെന്നും അധികൃതർ അറിയിച്ചു.
പൊതുഗതാഗത മേഖലയിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിനും സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും ‘പ്രിയദർശിനി’ പദ്ധതി നിർണായകമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.



