രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; കണ്ണൂർ അടക്കമുള്ള സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു.
എം പി മാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാണ്ട്.
കെ സുധാകരൻ ഇന്ന് ഡൽഹിയിൽ
പത്രസമ്മേളനം നടത്തിയേക്കും.
കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ്സ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം പ്രതീക്ഷിക്കുന്നത്.
ഇതിനുമുമ്പ് പ്രഖ്യാപിച്ച 55 സീറ്റുകൾക്ക് പുറമെ ഇനി 37 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഒറ്റപ്പട്ടികയായി പ്രഖ്യാപിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
കണ്ണൂർ, കോന്നി, പെരുമ്പാവൂർ എന്നീ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയം ഇപ്പോഴും നീളുകയാണ്. കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, എംപിമാർ മത്സരിക്കരുതെന്നതാണ് ഹൈക്കമാൻഡ് നിലപാട്. കോന്നിയിൽ അടൂർ പ്രകാശ് മത്സരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്കെതിരായ ലൈംഗിക പീഡനപരാതി പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. കേസ് കോടതിയിൽ പരിഗണനയിലുള്ളതിനാൽ അദ്ദേഹത്തിന് വീണ്ടും ടിക്കറ്റ് നൽകുന്നതിൽ പാർട്ടി ജാഗ്രത പുലർത്തുകയാണ്.
ഇതിനിടെ കണ്ണൂരിൽ സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ സുധാകരൻ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന സൂചനകളാണ്. അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോൺഗ്രസിനുള്ളിലെ സമ്മർദ്ദവും അന്തർഘടക തർക്കങ്ങളും ശക്തമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.



